Saturday, April 23, 2016

നീലകൊടുവേലി


മടന്ത തോരനും പുളിങ്കറിയും
അച്ഛന്‍റെ തെറിയും
കരിപ്പെട്ടി ചാരായം മണക്കുന്ന
ചുവരുകളും
മുറ്റത്തെ ചെമ്പരത്തി ചോട്ടില്‍
വീണുടഞ്ഞ മണ്‍ചട്ടിയും
അമ്മ കരഞ്ഞ
പഴന്തുണി തലേണയും
ഒളിച്ചു വന്നു ഉണ്ണുന്ന
ചേട്ടനും സഖാക്കളും
പാവാട ചരട് മുറുക്കി
വിശപ്പിനെ കൊന്ന പെങ്ങളും
വറുതിയുടെ കടലില്‍
ഞാനിറക്കിയ കുശാഗ്രതയുടെ പെട്ടകത്തില്‍
സ്വര്‍ണ ചേനയും നീലകൊടുവേലിയും

Thursday, January 14, 2016

ബോധം


പിന്നീടൊരിക്കലും
ഗൗതമബുദ്ധൻ
ബോധിവൃക്ഷച്ചുവട്ടിലേക്ക്‌
തിരിച്ചുപൊയിട്ടില്ല.

കിട്ടിയ ബോധോദയം
നഷ്ട്ടപ്പെടുമന്നു കരുതിയോ
കിട്ടിയതിൽ കൂടുതൽ
കിട്ടുമെന്നു വിചരിച്ചോ
ബോധി മരം പിന്നെ
ബുദ്ധനെ കണ്ടില്ല.

ഗയയിൽനിന്നും
തെ ക്കോട്ടുപോകുന്ന
ഒറ്റയടിപ്പതയിലെവിട യോ
സിദ്ധാർദ്ദൻ എന്നുപേരുള്ള
ഒരു ഉടുപ്പു കിടപ്പുണ്ട്‌.

Saturday, December 26, 2015

ശബ്ദം

നിശബ്ദത എന്ന
നിയമം കൊണ്ടവർ
നമ്മുടെ പാട്ടുക ളെ
വിലങ്ങണിയിക്കും

ശബ്ദം എന്ന
ലംഘനം കൊണ്ട്‌
നമുക്കൊരു
സംഘഗാനമാകണം.


കൈ മടക്കുകള്‍ മാത്രം തേച്ച പടുതിയില്‍
ഒരു യൂണിഫോം
----------------------

എല്ലാ പുലര്ച്ചയിലും
നീനാ ആന്‍ഡ്രൂസ്
ഞെട്ടി ഉണരുന്നത്
ഒരു ബസിന്റെ ഇരമ്പം
ഓര്‍ത്തിട്ടാണ്

രാത്രി വൈകി
ആന്‍ഡ്രൂസിച്ചായന്‍
സ്കൈപ്പു വഴിതന്ന ചുമ്പനം
മൂര്‍ദ്ധാവില്‍ വിങ്ങുന്നുണ്ട്

ശര വേഗത്തില്‍
അടുക്കളയില്‍ വഴങ്ങണം
പുതപ്പിനടിയില്‍ നിന്നും
പുറത്തേക്ക് നീണ്ട
കുഞ്ഞിക്കാലുകളില്‍
വട്ടമിടുന്നത്
ഈഡിസ്‌ കൊതുകാണോ ദൈവമേ.

സ്കൂള്‍ ബസ് എത്താറായി
എന്ന ഒറ്റ ഭീഷണിയില്‍
മക്കളുണരും
മെറിനാമിസ് പിച്ചി ഞെരുടിയ
യൂണിഫോം കൈകള്‍
തേച്ചു വെടിപ്പാക്കണം

ഇച്ചായന്‍ കുബ്ബൂസിനൊപ്പം കഴിച്ച
ഉള്ളിയുടെ നീരുവീണ്
നീനാ ആന്‍ഡ്രൂസിന്റെ
കണ്ണു നിറഞ്ഞു .

ഇരമ്പി നീങ്ങിയ
ബസിനുള്ളില്‍ നിന്നും
നൂറു കുഞ്ഞിക്കൈകള്‍
കണ്ണു തുടക്കാനെത്തുന്നു.


എതിര്‍ ദിശ
-------------
 
കണ്‍പോളയില്‍
ഒരു യുദ്ധത്തിന്‍റെ കനമുണ്ട്.
ഉണര്‍ന്നേ മതിയാകു.
എനിക്ക് മരിച്ചവന് വേണ്ടി മിണ്ടണം
എന്‍റെ ഭാഷ
അവരുടെ അച്ചുകള്‍ക്കൊത്തു വഴങ്ങുന്നില്ല.
എല്ലാ ഘടികാര സൂചികളും
അവരുടെ ദിക്കിലേക്ക് തിരിച്ചുവെച്ചാലും
ഞാന്‍ തെറ്റിയോടും.
എന്റെ വഴി എതിര്‍ ദിശയിലേക്കാണ്.

Friday, November 20, 2015

നീലകൊടുവേലി ============


മടന്ത തോരനും പുളിങ്കറിയും
അച്ഛന്‍റെ തെറിയും
കരിപ്പെട്ടി ചാരായം മണക്കുന്ന
...ചുവരുകളും
മുറ്റത്തെ ചെമ്പരത്തി ചോട്ടില്‍
വീണുടഞ്ഞ മണ്‍ചട്ടിയും
അമ്മ കരഞ്ഞ
പഴന്തുണി തലേണയും
ഒളിച്ചു വന്നു ഉണ്ണുന്ന
ചേട്ടനും സഖാക്കളും
പാവാട ചരട് മുറുക്കി
വിശപ്പിനെ കൊന്ന പെങ്ങളും
വറുതിയുടെ കടലില്‍
ഞാനിറക്കിയ കുശാഗ്രതയുടെ പെട്ടകത്തില്‍
സ്വര്‍ണ ചേനയും നീലകൊടുവേലിയും

Sunday, November 15, 2015

ലോകബാങ്കിനുള്ള ഒരു റിപ്പോർട്ട്‌

വിശപ്പുണ്ട്‌ വയറുന്തിയ
കുട്ടികളുടെ ഗ്രാമത്തിലാണു ഞങ്ങൾ
ഇത്തവണ പ്രകൃതിപഠന
ക്യാമ്പ്‌ നടത്തിയത്‌
ഓസ്സോൺ വിടവും മരങ്ങളും
എന്ന വിഷയത്തിൽ
മിത്രാ കുര്യൻ നടത്തിയ പ്രഭാഷണം
ആദിവാസ്സികൽക്ക്‌ നവ്യാനുഭവമായി
(അവർ വെൺ തേക്കിൻ കാടുകളിൽ അക്കേഷ്യാ തൈകൾ നടുന്നതിന്റെ ഫോട്ടോ ഇതോടൊപ്പം വയ്ക്കുന്നു)
എത്രതിന്നാലും വയർ നിറയാത്ത കുട്ടികൾ
വല്ലതും തിന്നാൻ കൊടുത്താൽ
നമ്മുടെ യൂക്കാലി മരങ്ങൾക്ക്‌
വെള്ളംകോരാമെന്ന് ഏറ്റിട്ടുണ്ട്‌
ആഗോള താപനം ആറ്റംബോംമ്പാണു
അതുകൊണ്ട്‌ ആദിവാസ്സികൾക്കിനി
സൗജന്യ റേഷനുപകരം
ഭാവിയിലെ മരവുരികൾക്കായി
മരവിത്തുകൾ നൽകുന്ന ഒരു പദ്ധതി
സംസ്ഥാന സർക്കാരുമായി
ഒപ്പ്‌ വെച്ചിട്ടുണ്ട്‌
തണുപ്പുകാലത്ത്‌ ആദിവാസ്സികൾ
മടിപിടിച്ച്‌ കൂരയിൽ ചൂരുണ്ടുകൂടുന്നത്‌
ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌
അതുകൊണ്ട്‌ ഗ്രാമത്തിൽ ഉണ്ടായിരുന്ന
ഏതാനം കമ്പിളിപുതപ്പുകൾ
ഞങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട്‌.
അവസാന ദിവസം
മരത്തണലിലെ ബിരിയാണി
ഡോക്യുമെന്ററിയും പ്രദർശ്ശിപ്പിച്ചു.

Tuesday, September 22, 2015

ആദാമിന്റെ വാരിയെല്ല്


എല്ലാം ഒണ്ടാക്കി കഴിഞ്ഞപ്പോഴാണു
എനിക്ക്‌ നിന്നെ ഒണ്ടാക്കണമെന്നു
തോന്നിയത്‌
അതൊരു വലിയ അബദ്ധമായി പോയെന്ന്
പല പ്പോഴും തോന്നിയിട്ടുമുണ്ട്‌
എന്നിട്ടും എതൊരു ദുർബല ഹൃദയ-
നെയും പോലെ ഞാൻ
മ റ്റൊരു വിഡ്ഡിത്തം ആവർത്തിച്ചു
നിന്റെ വാരി എല്ലു വലിച്ചൂരി
വയ്യാവേലി ഒണ്ടാക്കി

സാത്താൻ കൃത്യ സമയത്ത്‌
ഇട പെട്ടതുകൊണ്ട്‌
നാട്ടുകാരിപ്പോഴും
ഹവ്വടെ നെഞ്ചത്തുകേറി
നിരങ്ങുന്നു.
ഞാൻ ആദിയിൽ
വചനം ഒണ്ടാക്കി
പിന്നെ നിന്നെയൊക്കെ...
....................

Tuesday, July 14, 2015

തുണി


..........
അലക്കുകല്ലിൽ
തലതല്ലിപ്പിഞ്ചിപ്പോയതാണു
നീയൊരിക്കൽ വാരിപ്പുണർന്ന ഞാൻ
രാസലായനികളിൽ ശ്വാസം മുട്ടിയിട്ടും
നിന്റെ വിയർപ്പും ഗന്ധവും
വിട്ടുപോകാനാവുന്നില്ല
പഴന്തുണി കെട്ടിലിരുന്ന്
നിന്റെ കണ്ണീർ നനവുകൾ
ഒരാദ്യരാത്രിയുടെ ചിരി കേൾക്കുന്നുണ്ട്‌.

തടസ്സം ............


കവിതയിൽ
വേശ്യ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു മുല്ലപ്പൂമാല മഴയിൽ കുതിർന്ന്
ദുർഗ്ഗന്ധം പരത്തും
തെരുവ്‌ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു തേങ്ങൽ വ ന്നെന്റെ
കണ്ണിൽക്കുത്തും
കവിതയിൽ കാമുകി
എന്നെഴുതിയാൽ
ഒരു കരിവണ്ടുവ ന്നെന്റെ
വിളക്കു കെടുത്തും
രാഷ്ട്രം എന്നോ സ്വാതന്ത്ര്യം എന്നോ
എഴുതുമ്പോഴെല്ലാം കൈകളിൽ
ഒരുതരം വിറയൽ വരും
യുദ്ധം.കുഞ്ഞുങ്ങൾ.
പൂവ്‌.പ്രാവ്‌.സമാധാനം
എന്നൊക്കെ എഴുതാൻ തുടങ്ങിയാൽ
ചില ജാമ്യതീയരൂപങ്ങൾ വ ന്നെന്നേ
പേടിപ്പെടുത്തും
കവിതയിൽ
പൗരുഷം എന്നെഴുതുമ്പോഴൊക്കെ
ഉണരാത്ത ഒരു തേരട്ട
എന്റെ ഉള്ളിൽകിടന്ന് പുളയ്ക്കും

Thursday, May 14, 2015

രാഹത്‌

രാഹത്‌
..............
സ്റ്റേഡിയത്തിൽ
ഒരു പകിസ്താനി എന്റെ രാജ്യത്തെ
ക്രിക്കറ്റിൽ തോൽപിക്കുന്നു.
എന്റെയുള്ളിൽ
തോക്കുകൾ രൂപംകൊള്ളുന്നു.
നുസ്രത്‌ ഫ ത്തേഹ്‌ അലി ഖാൻ
ഉച്ചസ്തായിയിൽ നിലാവിനെ തൊടുന്നു
അതിർത്തികൾ മാഞ്ഞുപോകുന്നു.
തോക്കുകൾ തഡ്ജ്ജലം നദിയിലെ
പരൽമീനുകൾ കൊത്തിതിന്നുന്നു.
(രാഹത്‌ = സമാധാനം)

Tuesday, November 18, 2014

കണക്ക്

കണക്ക്
-----------

ഒന്നുമുതൽ പൂജ്യം വ രെയുള്ള ഗണിതംകൊണ്ട്‌ 
ഈ ദുനിയാവാകെ
കൂട്ടികിഴിക്കാമെന്നിരിക്കെ
കണക്കുപുസ്തകത്തിൽ
xഉംy ഉം കുറെ ആങ്ക്ലിക്കൻ ഇക്ക്വ്ഷനുകളും
കടന്നുകൂടിയ തോടെ -
ഞാൻ പടിപ്പുപേക്ഷിച്ചു.

===========================


സുഹൃത്തെ
തലമുറകളായി ഞങ്ങൾ
അടിമകളാണു
എന്റെ രാജ്യത്തിന്റെ
അഖണ്ഡതയും അഭിമാനവും 
കാത്തുസൂക്ഷിക്കുന്നതിനൊപ്പം
ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യവും
കാത്തു സംരക്ഷിക്കും
മഹത്തായ അടിമവംശത്തിലെ
ക്ലാ ക്ലാ.. ക്ലി ക്ലി
വിഭാഗത്തിൽപെട്ട ഞങ്ങൾ
ഇപ്പോൾ സംഘടിത അടിമകളാണു.
അതുകൊണ്ടുതന്നയാണു
അസംഘടിതരായ ചില ഓൾഡ്‌ സ്ലേവുകൾ
വെയിലത്തു നിൽകുമ്പോൾ
ഞങ്ങൾ കാറിതുപ്പുന്നത്‌
എതുരാജവു ഭരിച്ചാലും
ഞങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയിൽ ഞാന്നു കിടക്കും
കാരണം
ഞങ്ങളിൽ ചിലർ
പഴയ ഉടമകളുടെ മക്കൾ ആണ ല്ലോ.
======================================

ഒരു ദിവസ്സം 
=========

ഒരു ദിവസ്സം
മരുഭൂമിയിൽ
പ്രണയം പേമാരിയായ്‌ പെയ്യും
ആ ദിവസ്സം
മോട്ടാർ ഷെല്ലുകൾ
തൊടുത്തവ നെ തേടി
മടങ്ങി പോകും.

കവിതകൾ ....കവിതകൾ ....കവിതകൾ ....

സഹയാത്രികൻ
------------------------
എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനും
നോർത്ത് റയിൽവേ സ്റ്റേഷനും തമ്മിൽ 
എപ്പോഴും മാറിപ്പോകുന്ന
ഒരു ചെങ്ങന്നൂർ കാരനായിരുന്നു
ഇക്കുറി എന്റെ സഹയാത്രികൻ
കോട്ടയം മുതൽ അയാൾ വല്ലാതെ
അസ്വസ്ഥനായിരുന്നു ഈ വണ്ടി
സൗത്തിലോ അതോ നോർത്തിലോ
ഒടുക്കം സൗത്തിലിറങ്ങി
നെടുമ്പാശ്ശേരിയിലേക്ക് വണ്ടിപിടിക്കുന്നതിനിടയിൽ
അയാൾ ഇത്രയും കൂടി പറഞ്ഞു
അടുത്ത തവണ അമേരിക്കയിൽ നിന്നും
ആകാശ മാർഗേണ ആറന്മുളയിൽ ഇറങ്ങി
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ടിനു കൂടണം
ഞാൻ നെഞ്ചുരുകി പ്രാർഥിച്ചു
ഹെന്റെ ആറന്മുള ഭഗവാനെ
ചെങ്ങന്നൂർ ദേവിയെ തൃപ്പൂത്താക്കല്ലേ ....
---------------







സ്പീഡ് 



നൂറു മൈൽ സ്പീഡിൽ പയ്യൻ
ബൈക്കിൽ പാഞ്ഞപ്പോൾ. yo..yo
അതേ വേഗത്തിൽ
ആംബുലൻസിൽ ആശുപത്രിയിലേക്ക്കുതിച്ചപ്പോൾ അയ്യോ..അയ്യോ

============================================



Thursday, November 29, 2012





കളര്‍ടോണ്‍
***************


ചത്ത ചിത്രശലഭങ്ങളെ
ഒട്ടിച്ചുവെച്ച ഒരു ബെര്‍ത്ത്‌ഡേ കേക്ക്
നടുക്ക് കത്തിച്ചുവെച്ച
അന്ധന്‍റെ പെരുവിരല്‍

പാളം മുറിച്ചു കടക്കുമ്പോള്‍
തീവണ്ടി പാഞ്ഞു കയറിയതിന്‍റെ
ആഘോഷം

വാക്ക് മഴുവായി
കണ്ണില്‍ പതിച്ചതിന്‍റെ
പ്രായശ്ചിത്തം

തടവറദാഹം
മൂത്രംകൊണ്ട് അറുത്തതിന്‍റെ
ക്ലാവ്പിടിച്ച ഓര്‍മകള്‍ക്ക്
ഒരു സെപ്പിയ കളര്‍ടോണ്‍

Wednesday, October 10, 2012

പുഴുക്കള്‍
**********

ഉപ്പു മാവിലെ പുഴു
വിറ്റാമിന്‍ ആണെന്ന്
മറിയകുട്ടി സര്‍

എന്നിട്ടും
നാല് ബീയിലെ
എബി വര്‍ഗീസ്

കണ്ണ് കുഴിഞ്ഞു
ചത്ത്‌ പോയത്
വിറ്റാമിന്‍റെ കുറവെന്നു
ഡ്രില്ല് മാഷ്‌
 
 


 
കുമ്പസാരം
***************

കോട്ടയത്തെ കേരള കോണ്‍ക്രസു പോലെ
പതിനാലു തവണ അവളും ഞാനും
അടിച്ചു പിരിഞ്ഞിട്ടുട്
സഭ പിതാക്കാന്‍മാരുടെ മദ്യസ്തതയില്‍
അനുഗ്രഹിക്കപ്പെട്ട ലെയനങ്ങളിലെല്ലാം
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ
അവള്‍ സന്തതികളെ പെറ്റുകൂട്ടി
പരിശുദ്ധ സഭയെ പരി പോഷിപ്പിച്ചു


എന്നിട്ടും അവരെന്നെ ഈ തെമ്മടികുഴിയില്‍
കൊണ്ട് തള്ളിയല്ലോ കര്‍ത്താവെ....

Sunday, September 30, 2012

ഒരു ദിവസം
*************
നാല്‍കവലയിലെ ടാര്‍ റോഡില്‍
കുമ്മായം കൊണ്ട് വരച്ചിട്ടിരുന്ന
ഓംകാരവും നക്ഷത്രവും
ഇരുട്ട് പരന്നപ്പോഴേക്കും
ശത്രുക്കളായി
കൊച്ചിയില്‍ നിന്നും
ആലപ്പുഴ വഴി വന്ന
കണ്ടയ്നെര്‍ ലോറികള്‍

ചോരക്കു മുകളിലൂടെ പാഞ്ഞു
നാട്ടു വഴികളിലേക് ഊളയിട്ടു

വെളുപ്പിനെ
പത്രകെട്ടുമായി വന്ന
വാസുവേട്ടന്‍റെ സൈകിള്‍
സ്വന്തം അനിന്തരവന്‍ സുരേഷിന്‍റെ
ഡെഡ് ബോഡിയില്‍ തട്ടി പഞ്ചര്‍ ആയി

വായനശാലയില്‍ പാര്‍ടി പത്രം കിട്ടാതെ
ഉത്തമനും കണാരനും രവിയും
മഴ പെയുന്ന വഴിയിലേക് ഇറങ്ങി നടന്നു ....
 
*******************************
 
പട്ട്
*****

മുറ്റത്തു ഉണങ്ങാന്‍ ഇട്ടിരുന്ന
മല്‍ മല്‍ കോണകം
പെരുമഴയത്ത് നനഞ്ഞഒലിച്ച്
വാതിലില്‍ മുട്ടി

തല തുവര്‍താതെ
തല ഉയര്‍ത്താതെ
അകത്തു കയറി
മദ്യപിച്ചു എത്തുന്ന
വിമുക്ത ഭടനെ പോലെ
ഭാര്യ കാണാതെ വീടിന്‍റെ
മൂലയ്ക്ക് പതുങ്ങി ഇരുന്നു

നാലാം ദിവസം
വീട് ഉപേക്ഷിച്ചു
കാശിക്കു പോയ കോണകം
ഇപ്പോള്‍
കട്ടപ്പനക്കടുത്തു
യോഗ ക്ലാസ് നടത്തുന്നു
ദിവ്യ ദര്‍ശനം നല്‍കുന്നു

സന്താന ലബ്ധിക്കും
ഉത്തേജനത്തിനും
പട്ടു കോണകം
മുഖ്യ വഴിപാടു
*******************
  
 
സ്ഥിതി
**********

കരിം ചൂരല്‍ മുള്ളുകൊണ്ട്
നാക്കിലെഴുതിയ മൂത്ത തെറികള്‍
കാച്ചി രാകി മൂര്‍ച്ച കൂട്ടി
അമ്പില്‍ കുത്തി അസ്ത്രമാക്കി
കണ്ണില്‍ എയ്യും ഞാന്‍

നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ
വളഞ്ഞു പോയെന്നു
ഇങ്ങനെ മുടിഞ്ഞു പോയെന്നു
നാട്ടെല്ലോടിഞ്ഞു പോയെന്നു
********************
 
വാലുമാക്രികള്‍
****************
കടം വാ‍ങ്ങിയ
സൗഹൃദങ്ങള്‍ക്ക്
ഇപ്പോള്‍ തലയില്ല
കടം തന്നവര്‍ക്ക്
നൂറു തല

ഇപ്പോള്‍
നരകത്തിനു മുകളില്‍
നൂല്‍ പാലങ്ങളില്ല
ടോള്‍ അടച്ചു
രശീത്‌ വാങ്ങി
ഹൈ വേ വഴി പോകണം

നീല തിമിന്ഗലം
ചൂണ്ടയില്‍ കൊത്തുന്നില്ല
വലയില്‍ കുരുങ്ങാതെ
ഉടല്‍ ചുരുക്കി
നെത്തോലികള്‍
അമീബയായി

പാട്ട കാലാവധി കഴിഞ്ഞ ആകാശം
വാലുമാക്രികള്‍
മറിച്ചുവിറ്റു

Sunday, August 26, 2012

വിശ്വാസം അതല്ലേ എല്ലാം

ഞാനും സഖാവും കൂടി
വേങ്ങാട് ഊര്‍പ്പള്ളി വഴി
ചെഗുവേര നഗറില്‍ എത്തിയപ്പോള്‍
മുത്തപ്പന്‍ കോവിലില്‍
നേര്‍ച്ച തോറ്റം
അവിടെ ഇറങ്ങി
കാണിക്കയിട്ട്
പ്രസാദം വാങ്ങി
സഖാവ്
ചുവന്ന പൂവ് ഒരെണ്ണം
ചെവിയില്‍ തിരുകി

തുടര്‍ന്നുള്ള യാത്രക്കായി
ഷെവര്‍ലേ കാറിന്‍റെ ഡോര്‍
ടപ്പേന്നടഞ്ഞു

Monday, August 20, 2012

അച്ചടക്കം



അച്ചടക്കമെന്നാല്‍
വര്‍ധിച്ച ശബ്ദത്തോടെ
പുറത്തേക് തള്ളി വരുന്ന
കീഴ്ശാസ്വങ്ങളെ
ഒരുതരം
വാക്വം ബലതന്ത്രം ഉപയോഗിച്ച്
ഉള്ളിലേക്ക് വലിച്ചു
അമര്‍ത്തി വയ്കുക
എന്നതാണെന്ന് അവര്‍ പണ്ട്
രാത്രി ക്ലാസുകളില്‍
പഠിപ്പിച്ചിട്ടുണ്ട്

ഉള്ളില്‍ നിന്ന് തികട്ടി വരുന്ന
വെടിചില്ലുകളെ
തോന്നലുകളുടെ ശവപറമ്പില്‍
സംസ്കരിചിട്ടൊണ്ട്

അച്ചടക്കമെന്നാല്‍
അടക്കമില്ലാത്ത
തെറിച്ച വാക്കുകളെ
വായില്‍ കടിച്ചമര്‍ത്തി
ചവച്ചു പതം വരുത്തി
ഒച്ചയില്ലാതെ വിഴുങ്ങണം

അള്‍സര്‍ ബാധിച്ച
ആമാശയത്തില്‍ കിടന്നു
അച്ചടക്കം പുളിച്ചു പൊങ്ങും

ഒരു കീഴ് ശാസ്വമായി
വെളിപ്പെടും

സഖാവേ
വിത്ത് എന്നാ അച്ചടക്കത്തെ
ലെംഘിച്ചപ്പോഴാണ് മരമുണ്ടായത്‌

Sunday, August 19, 2012

നാല് കവിതകള്‍

നാല് കവിതകള്‍
 
തത്ത
-----------
കൈ നോട്ടക്കാരന്‍റെ തത്ത
ഒരിക്കലും അതിന്‍റെ ഭാവിയിലേക്
പറന്നു പോകാത്തത് പോലെയാണ്
ചില ഫെമിനിസ്റ്റുകള്‍

മകളുടെ അഡ്മിഷന്‍റെ
കാര്യവുമായി ബെന്‍ധപെട്ട്
ചില മീറ്റിങ്ങുകളില്‍ നിന്ന്

പെട്ടന്ന് ഇറങ്ങി പൊയ്കളയും

ചിലപ്പോള്‍ അതെ സ്പീഡില്‍
കയറി വന്നു
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ എന്ന് പാടിക്കളയും
************************************

കറുത്ത മഴവില്ലുകള്‍
--------------------------
ഒരു പക്ഷെ
ഏഴായിരം വര്‍ണങ്ങളില്‍
പുഞ്ചിരിക്കേണ്ടിയിരുന്ന
ഞങ്ങടെ മക്കളെയാണ് നിങ്ങള്‍
ഇരുട്ടിന്‍റെ അസ്ത്ര മൂര്‍ച്ച അളക്കാന്‍
കൊന്നു തിന്നത്
മൂവര്‍ണ കൊടി നല്‍കി
മൂഞ്ചിച്ചത്
**********************************
ആഗസ്റ്റ്‌ 15
--------------
പണ്ട് നമ്മള്‍
ഭാരതീയരുടെ
നെഞ്ചില്‍ ചവുട്ടിയ
അതെ ബൂട്ടുകള്‍
തൂക്കിലേറ്റിയ അതെ കൈയുകള്‍
ഒരു കസേരക്കാലിനെ നോക്കി
ചിട്ടയായി അടിവച്ചു നീങ്ങുകയാണ്

തോട്ടിപ്പണികാരനും
കൂലിപ്പണികാരനും
ഞങ്ങള്‍
നൂറ്റിപത്തുകോടി
നാല് നെല്മണികതിരിനെ
കുരലിലക്കാന്‍
അതിരാവിലെ
ഓട്ടം തുടങ്ങി
**********************
ബാല്യം
--------
മഴയില്‍ പനിച്ചുറങ്ങുമ്പോള്‍
മേല്കൂരയുടെ വിടവിലൂടെ
തുറന്ന വായിലേക് വീണ
ഒരു തുള്ളി വെള്ളം

ഒളിച്ചു കളിച്ചപ്പോള്‍
ചന്തിക്ക് കടിച്ച
ഒരു കട്ട്ഉറുമ്പിന്‍
നീറ്റല്‍

ഉപ്പു തൊട്ട ഒരു വാളന്‍ പുളി
നാല് പൊട്ടാസ്
ചാമ്പക്കാ കടലാസ്സു തോണി
ഓലക്കാല്‍ പമ്പരം

മുട്ടിലെ കരിയാത്ത മുറിവ്
ബട്ടണില്ലാത്ത നിക്കര്‍

ഞാനും ഒരിക്കല്‍  സംബന്നനായിരുന്നു
***************************************




Saturday, August 11, 2012

പ്രണയനോവ്‌

ആകാശത്ത്
കല്ല്‌ പെന്‍സില്‍ കൊണ്ട്
ഹൃദയം വരക്കണം


ഹൃദയത്തില്‍
കാര മുള്ളുകൊണ്ട്
മറവി കുറിക്കണം


സ്വന്തം കബന്ധത്തിനു ചുറ്റും
നിര്‍വികാരതയുടെ 
പേറ്റുനോവ്കാണണം


Sunday, June 3, 2012

തലമുടി




അഞ്ചാംക്ലാസില്‍ പഠിക്കുന്ന 
മൂത്തമകള്‍ എന്നോട് ചോദിച്ചു 
 പപ്പാ..തലമുടിക്ക് 
തമിഴില്‍ എന്താണ് പറയുന്നത് 

മുടി,പൂടൈ,തലൈപൂടൈ ,ഹെയര്‍ പൂടൈ 
ഇങ്ങനെ പലതും പറഞ്ഞു നോക്കിയിട്ടും 
അവള്‍ തൃപ്തയയില്ല 

ഒടുക്കം 
മയിര് എന്ന് പറയുന്നടം വരെ 
അവള്‍ കലംബികൊണ്ടേ ഇരുന്നു 

വിത്ത് എന്റെ ആണന്നു 
അവടമ്മ വക കിരീടവും 
ആ..............

'പക്ഷം '




ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 
മുള്ളന്‍ പന്നികള്‍ 
പരസ്പരം മുള്ള്കൊള്ളാതെ
ഇണ ചേരുന്നത്പോലെ
ജനാധിപത്യം 
ചോദ്യം ചെയലുകളുടെ 
കഴുത്തറത്ത് നിങ്ങളെ 
രണ്ടു പോര് കോഴികളുടെ 
പക്ഷത്തു നിര്‍ത്തും 

കാലില്‍ മുളയാണി
തിരുകിയ പോര്കോഴി 
എതിരാളിയെ ചവിട്ടി മലര്‍ത്തി 
കാഴ്ചക്കാരന്റെ കണ്ണില്‍ കൊത്തും 
അപ്പോഴും ജനാധിപത്യത്തിന്റെ 
പുത്തന്‍ ഗില്ലറ്റിനുകള്‍ക്ക് 
മുറിച്ചു മാറ്റാന്‍ പാകത്തില്‍ 
നാം നമ്മുടെ തലകള്‍ 
ചീകി ഒതുക്കി  മിനുക്കി വെക്കും ...
ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല